മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെ നായകൻ ആക്കി ഒരുക്കിയ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മമ്മി ആൻഡ് മി, മൈ ബോസ്സ് എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തുവെങ്കിലും പൃഥ്വിരാജ് നായകനായ മെമ്മറീസ്, മോഹൻലാൽ നായകനായ ദൃശ്യം എന്നീ ചിത്രങ്ങളിലൂടെയാണ് ജീത്തു ഏറെ ശ്രദ്ധ നേടുന്നത്. ദൃശ്യം എന്ന സിനിമ അതുവരെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയചിത്രം ആയി മാറിയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ദൃശ്യം.

പിന്നീട് ജിത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഒരു തവണ കാണാൻ പറ്റുന്ന ചിത്രങ്ങൾ ആയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ദൃശ്യത്തിന്റെ രണ്ടാംഭാഗമായ ദൃശ്യം ടു വലിയ വിജയമായി മാറിയതോടെ ജീത്തു വീണ്ടും പഴയ ട്രാക്കിൽ വന്നു. കഴിഞ്ഞ ദിവസം ഹോട്ട് സ്റ്റാർ വഴി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 12ത് മാൻ ആണ് ജിത്തു സംവിധാനം ചെയ്ത പുറത്തു വന്ന അവസാന സിനിമ. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമൻ, പാതി ചിത്രീകരണം പൂർത്തിയാക്കി നിൽക്കുന്ന റാം എന്ന മോഹൻലാൽ ചിത്രവും ആണ് ജിത്തുവിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്.

മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു സംവിധായകൻ-നായകൻ കൂട്ടുകെട്ട് ആണ് മോഹൻലാൽ-ജീത്തു ജോസഫ് സംഖ്യം. ഇരുവരും ഒന്നിച്ച മൂന്ന് ചിത്രങ്ങളും വലിയ വിജയമായിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചു അവസാനം പുറത്തിറങ്ങിയ 12ത് മാനിലെ ഒരു രംഗത്തിലെ ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്. 12ത് മാന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ജീത്തു ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ മോഹൻലാലും നന്ദുവും ഉള്ള ഒരു സീനിൽ മോഹൻലാൽ കാണിച്ച ഗോഷ്ഠിയെ പറ്റി ആണ് ജീത്തു പറഞ്ഞത്. ചിത്രത്തിലെ ആ സീൻ ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ ആണ് ഈ ഒരു നിർദേശം മുന്നോട്ടു വെച്ചത് എന്നും ജീത്തു പറയുന്നു.