സമീപ നാളുകളിൽ ഏറെ ശ്രെദ്ധ നേടിയ ചിത്രമാണ് കശ്മീർ ഫയൽസ് എന്ന ബോളിവുഡ് ചിത്രം. കാശ്മീരി പണ്ഡിറ്റുകളുടെ പാലയനത്തെക്കുറിച്ച് ആണ് ചിത്രം പറയുന്നത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ, ചിന്മയി മണ്ഡളെക്കാർ, പുനീത് ഇസ്സർ, പ്രകാശ് ബെൽവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി തുടങ്ങിയ അഭിനേതാക്കൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാർച്ച് 11 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ ഇരുന്നൂറ്റി അൻപത് കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു, ഇന്ത്യയിൽ നിന്ന് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് കോടിയോളം നേടിയ ചിത്രം ഓവർസീസിൽ നിന്ന് മുപ്പത് കോടിക്കടുത്ത് കളക്ഷൻ നേടി. ഇന്ത്യ ഒട്ടാകെ 630 ഓളം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ ആദ്യ ഞായറാഴ്ച്ച ആയപ്പോഴേക്കും രണ്ടായിരത്തിലേറെ സ്ക്രീനുകളിൽ ആണ് പ്രദർശിപ്പിച്ചത്. രണ്ടാഴ്ച പിന്നിട്ടപ്പോൾ അത് നാലയിരത്തിൽ ഏറെ സ്ക്രീനുകൾ ആയി.

ചിത്രത്തിന് ലഭിക്കുന്ന കളക്ഷൻ ഓരോ ദിവസവും വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസം അഞ്ച് കോടിയോളം നേടിയ ചിത്രം രണ്ടാം ദിനം നേടിയത് പത്ത് കോടിക്ക് മുകളിൽ ആണ്. ആമിർ ഖാൻ ചിത്രം ദംഗലിന്റെ എട്ടാം ദിന കളക്ഷൻ ഇപ്പോൾ മറികടന്നിരിക്കുകയാണ് കശ്മീർ ഫയൽസ്. ദംഗൽ എട്ടാം ദിനം നേടിയത് 18.60 കോടി ആണെങ്കിൽ കശ്മീർ ഫയൽസ് നേടിയത് 19.20 കോടിയോളം ആണ്. ഇരുപത് കോടിക്ക് അടുത്ത് എട്ടാം ദിനം കളക്ഷൻ നേടിയ ബാഹുബലി 2 ആണ് ഏറ്റവും മുൻപിൽ ഉള്ളത്.

ചിത്രം ചരിത്രത്തെ വളച്ചൊടിച്ചു എന്ന വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. അതേസമയം തന്നെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ,”ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടത്തിന് പകരം അതിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണം ആണ് നടക്കുന്നത്. സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവം മറക്കാൻ ശ്രമിക്കുന്നവർ ആണ് സിനിമയോട് മോശമായി പ്രതികരിക്കുന്നത്”.

ചിത്രത്തിന്റെ ഉള്ളടക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ പൊടിപിടിക്കുകയാണെങ്കിലും ചിത്രം മികച്ച കളക്ഷൻ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.